◾ ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് കിട്ടിയതായി മന്ത്രി വീണ ജോര്‍ജ്. ഇന്‍സെന്റീവ് വര്‍ധനയും, കോബ്രാന്‍ഡിംഗിലെ കുടിശ്ശിക നല്‍കുന്നതും പരിശോധിക്കുമെന്ന് ജെ പി നദ്ദ പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം തുക വര്‍ധിപ്പിക്കാതെ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. അര മണിക്കൂറോളം നേരം പാര്‍ലമെന്റില്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണ ജോര്‍ജ്.
◾ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കളഞ്ഞു പോയ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ കേരള സര്‍വകലാശാല. ഏപ്രില്‍ ഏഴിനാണ് പുനപരീക്ഷ നടത്തുക. ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെ പരീക്ഷ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്യും. അതേസമയം, പുനപരീക്ഷക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാര്‍ത്ഥികള്‍. എംബിഎ മൂന്നാം സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷ എഴുതിയ 71 കുട്ടികളുടെ ഉത്തരക്കടലാസാണ് കളഞ്ഞ് പോയത്.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മാര്‍ച്ച് മാസത്തില്‍ എത്തിച്ചേര്‍ന്നത് 53 കപ്പലുകള്‍. ഇതോടെ ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ 1,12,562 ടി ഇ യു ആണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
◾ തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇതുകൂടാതെ മനുഷ്യ -വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നതിനായി കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
◾ ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ മാറ്റണമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ബഹു. ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെ എസ് ഇ ബി അറിയിച്ചു.
◾ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സിനിമാ വ്യവസായത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 60 പേരെ ഉള്‍പ്പെടുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും.
◾ എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
◾ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തി. ലൈസന്‍സ് ലഭിച്ചാല്‍ ഇന്ന് രാവിലെ മുതല്‍ ഈ പതിപ്പിന്റെ പ്രദര്‍ശനം ആരംഭിക്കും.
◾ വഖഫ് നിയമ ഭേദഗതി ബില്ല് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. രാഷ്ട്രീയത്തിനതീതമായി മുനമ്പത്തെ ജനങ്ങള്‍ക്ക് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ എംപിമാരും രാഷ്ട്രീയത്തിനതീതമായി ബില്ലിനെ അനുകൂലിക്കണം എന്നാണ് അഭ്യര്‍ത്ഥന. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഒരുമിച്ച് മുന്നോട്ട് വന്നിരിക്കുന്ന വിഷയമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
◾ സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മല്ലികാ സുകുമാരനുമായി ഫോണില്‍ സംസാരിച്ചുവെന്നും മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ മലയാള സിനിമാ വ്യവസായത്തില്‍ അവിഭാജ്യ ഘടകമാണമെന്നും ഇരുവര്‍ക്കും പിന്തുണയെന്നും മന്ത്രി പറഞ്ഞു. സൈബര്‍ അറ്റാക്കോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ കേരളത്തില്‍ വിലപ്പോവില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഏറെ വിലനല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും ആ പാരമ്പര്യം കേരളം കാത്ത് സൂക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ ആശാസമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സാഹിത്യക്കാരി സാറാ ജോസഫ്. ആശാപ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കൂവെന്നും നമ്മുടെയൊക്കെ ചോറില്‍ തലമുടി പാറി വീഴുന്നു സാര്‍ എന്നും പറഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ തുറന്നടിച്ച് സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉണ്ണുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും തലമുടി പാറി വീഴുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും എന്തുകൊണ്ടാണ് ആശമാരുടെ സമരം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയാത്തതെന്നും സാറാ ജോസഫ് ചോദിക്കുന്നു.
◾ സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ മധുരയിലെത്തി. മധുര മാരിയറ്റ് ഹോട്ടല്‍ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയിലെത്തി. തമിഴ്നാട് സര്‍ക്കാരിന്റെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പൊലീസ് സ്വീകരിച്ചത്.
◾ സിപിഎമ്മില്‍ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി. താന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്റെയും പാര്‍ട്ടിയുടെയും ശത്രുക്കള്‍ ആണെന്നും എം എ ബേബി പറഞ്ഞു. പാര്‍ട്ടി കൂട്ടായ നേതൃത്വത്തില്‍ മുന്നോട്ട് പോകുമെന്നും തുടര്‍ച്ച ഉറപ്പാക്കുകയും പുതുനിരയെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്ന് എം എ ബേബി കൂട്ടിച്ചേര്‍ത്തു.
◾ കേരളത്തിന് ആശ്വാസമായി വേനല്‍ മഴ. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതില്‍ മഴ ലഭിച്ചു. വരും മണിക്കൂറിലും നാളെയും കൊണ്ട് സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 6 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്തിനെതിരെ ഗുരുത ആരോപണവുമായി കുടുംബം. ലൈംഗിക അതിക്രമം നേരിട്ടതിന്റെയടക്കം തെളിവുകള്‍ കുടുംബം പൊലീസിന് കൈമാറി. സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്നലെ തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്ത് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.◾ കടയ്ക്കാവൂര്‍ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയില്‍ വെളിപ്പെടുത്തിയതില്‍ യൂ ട്യൂബര്‍ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍.കെ.സിങ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.
%20copy%20(1).jpg)


