കോട്ടയം പുലിയന്നൂർ സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും പേരിൽ കിടങ്ങൂർ വില്ലേജ് പരിധിയിലുള്ള സ്ഥലത്തിന്റെ പോക്കുവരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കിടങ്ങൂർ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും ഇപ്പോൾ പാലാ ലാന്റ് അക്വിസിഷൻ തഹസിൽദാർ ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറുമായ ബിജുമോൻ.പി.കെ യെ കോട്ടയം വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 7 വർഷം കഠിന തടവിനും 75,000/-രൂപ പിഴ ഒടുക്കുന്നതിനും ഇന്ന് (30.10.2025) ശിക്ഷിച്ചു.
2015-ൽ കോട്ടയം പുലിയന്നൂർ സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും പേരിൽ കിടങ്ങൂർ വില്ലേജ് പരിധിയിൽ വാങ്ങിയ 10 സെന്റ് സ്ഥലം പോക്കുവരവ് ചെയ്ത് നൽകുന്നതിന് കിടങ്ങൂർ വില്ലേജ് ഓഫീസറായിരുന്ന പി.കെ ബിജുമോൻ 3,000/- രൂപയും ഒരു കുപ്പി മദ്യവും പരാതിക്കാരനിൽ നിന്നും കൈക്കൂലിയായി വാങ്ങവേ കോട്ടയം വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോട്ടയം വിജിലൻസ് യൂണിറ്റ് അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച ഈ കേസ്സിലാണ് കിടങ്ങൂർ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും ഇപ്പോൾ പാലാ ലാന്റ് അക്വിസിഷൻ തഹസിൽദാർ ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാറുമായ ബിജുമോൻ.പി.കെ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 7 വർഷം കഠിന തടവിനും 75,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) ശ്രീ.കെ.വി. രജനീഷാണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ.കെ.കെ. ശ്രീകാന്ത് ഹാജരായി. ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.


