സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി നിർണയത്തിൽ വി ഡി സതീശന് ഒപ്പം നിൽക്കണമെന്ന് ആവശ്യവുമായി ഫ്ലക്സുകളും പ്രകടനങ്ങും നടക്കുകയാണ്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസിനെ നാശത്തിലേക്ക് തള്ളി വിടുമെന്ന് സോഷ്യൽ മീഡിയ വഴി വൻ പ്രചാരണം ആണ് നടക്കുന്നത്. ഇതിനിടയിലാണ് വി ഡി സതീശൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭ്യർത്ഥന പുറപ്പെടുവിച്ചത്.
102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് AICC കടക്കുന്നു.
നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.
ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്‌നേഹപൂർവം അഭ്യർഥിക്കുന്നു.



