ന്യൂഡൽഹി: കാലവർഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രാജ്യത്ത് വരൾച്ചാഭീഷണി ശക്തമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026 ജൂണിൽ വരൾച്ചാ ബാധിത പ്രദേശങ്ങളുടെ വ്യാപ്തി ഗണ്യമായി വർധിച്ചതായി ഐഐടി ഗാന്ധിനഗറിലെ വാട്ടർ ആൻഡ് ക്ലൈമറ്റ് ലാബ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മൺസൂൺ സീസൺ ആരംഭിച്ചിട്ടും പല മേഖലകളിലും മണ്ണിലെ ഈർപ്പത്തിന്റെ അളവ് കുറഞ്ഞതാണ് ആശങ്കയ്ക്ക് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2025 ജൂണിന്റെയും 2026 ജൂണിന്റെയും അവസാന ആഴ്ചകളിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ വരൾച്ചാ ബാധിത മേഖലകളിൽ വൻ വർധനയുണ്ട്. കഴിഞ്ഞ വർഷം ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒറ്റപ്പെട്ട ചില മേഖലകൾ എന്നിവിടങ്ങളിൽ മാത്രമാണ് വരൾച്ചയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നത്.
എന്നാൽ ഇത്തവണ സ്ഥിതി കൂടുതൽ വ്യാപകമാണ്. മധ്യേന്ത്യ, കിഴക്കൻ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മിതമായതും കഠിനവുമായ വരൾച്ച ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ പുതിയ മേഖലകളിലും വരൾച്ചാ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ജൂൺ മാസത്തിലെ മഴക്കുറവാണ് സ്ഥിതി വഷളാകാൻ കാരണമായത്. ജൂൺ അവസാന വാരത്തെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ വലിയൊരു ഭാഗത്തും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴ മാത്രമാണ് ലഭിച്ചത്.
എന്നാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിച്ചത് അവിടങ്ങളിലെ വരൾച്ച നിയന്ത്രിക്കാൻ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ മാസത്തിന്റെ ആദ്യവാരത്തിൽ സാധാരണ നിലയിലായിരുന്ന പല പ്രദേശങ്ങളും അവസാനത്തോടെ കടുത്ത വരൾച്ചയുടെ പിടിയിലായതായി കണ്ടെത്തി. ഇതോടെ കർഷകരും കാര്‍ഷിക മേഖലയും പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമാകുകയാണ്.
കുറിപ്പ്: IIT Gandhinagar Water and Climate Lab പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ വാർത്ത.


