പൊൻകുന്നം: പി.പി. റോഡിൽ പനമറ്റം കവലയിൽ രണ്ട് വാഹനാപകടം. ബസ് സ്റ്റോപ്പിന് സമീപം വ്യാഴ്ച പുലർച്ചെ റബ്ബർ തടി കയറ്റിവന്ന ലോറി മറിഞ്ഞു. തൊട്ടടുത്ത് നിയന്ത്രണം വിട്ട വാൻ ഓടയിലേക്കും മറിഞ്ഞു. ആർക്കും പരിക്കുകളില്ല.
പൊൻകുന്നം ഭാഗത്തുനിന്നെത്തിയ ലോറി വളവ് ശരിയായി തിരിയാതെ എതിർവശത്തേക്ക് ഓടിയാണ് മറിഞ്ഞത്. പനമറ്റം കവലയിൽ ഇതിന് മുൻപും സമാനമായ രീതിയിൽ ലോറികൾ മറിഞ്ഞിട്ടുണ്ട്. ലോഡുമായി വന്ന ലോറികളാണ് അന്നും എതിർവശത്തേക്കെത്തി അപകടത്തിൽപ്പെട്ടത്. പുലർച്ചെ പാലാ ബസ് സ്റ്റാൻഡിലെത്തി ഓട്ടം തുടങ്ങുന്നതിന് പൊൻകുന്നത്ത് നിന്ന് പുറപ്പെട്ട സ്വകാര്യബസും മുൻപ് ഇതേ പോലെ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് താഴ്ചയിലേക്ക് പിൻഭാഗം പെട്ട് അപകടമുണ്ടായി.
സമീപത്തെ വീട്ടുമുറ്റത്തേക്ക് നാലുതവണ തടിലോറിയുൾപ്പെടെ വാഹനങ്ങൾ മറിഞ്ഞ് വീടിന് നാശമുണ്ടായിട്ടുണ്ട്. ഇപ്പോൾ തടിലോറി മറിഞ്ഞതും ഇതേ വീടിന് സമീപത്താണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന അപകടങ്ങൾ കാരണം നാട്ടുകാർ ആശങ്കയിലാണ്. കവലയിൽ ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പുലർച്ചയോടെയാണ് സംഭവം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനങ്ങൾ കടത്തിക്കൊണ്ടുപോയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.


