കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫിസിൽ പോലീസ് റെയ്ഡ്. ഇന്ന് പുലർച്ചെയോടെയാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓഫീസിലെത്തി പരിശോധന നടത്തിയത്. ഡിജിപിയുടെ അനുമതി ഇല്ലാതെയാണ് പരിശോധന നടന്നതെന്നും സൂചനയുണ്ട്.
ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് വ്യാപക പരിശോധന നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് റിപ്പോർട്ടർ ചാനൽ ഓഫീസിലും പരിശോധന നടന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമായുള്ള നിയമപരമായ ഇടപെടലാണ് ഇതെന്നും പോലീസ് എവിടെ റെയ്ഡ് നടത്തണം എന്നത് പോലീസ് തന്നെയാണ് തീരുമാനിക്കുന്നതെന്നും സർക്കാർ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെസിയുടെ പേരിൽ നടന്നത് വലിയ തട്ടിപ്പാണെന്നും കായിക വകുപ്പ് ഇതിൽ പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റെയ്ഡ് വാർത്താ സംപ്രേഷണത്തെ ബാധിച്ചിട്ടില്ലെന്നും റെയ്ഡ് വിവരം താൻ അറിഞ്ഞത് തന്നെ ആ ചാനലിലൂടെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാർത്ത: വാഴൂർ 24x7 ന്യൂസ് ഡെസ്ക്



