സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റാണ് ഇത് കണ്ടെത്തിയത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശരാശരി ചൂടില്‍ 0.2 ഡിഗ്രി മുതല്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വര്‍ധന. ആലപ്പുഴ, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളിലാണ് ചൂട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ താപനില കോട്ടയത്താണ്.
ചൊവ്വാഴ്ച കോട്ടയം വടവാതൂരിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് 39.4 ഡിഗ്രി സെൽഷ്യസ്. പൂഞ്ഞാറാണ് തൊട്ടുപിന്നിൽ 39.4 ഡിഗ്രി സെൽഷ്യസ്. കോട്ടയം നഗരത്തിൽ 37.2, വൈക്കത്ത് 38.2, കുമരക 35.6 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ താപനില.
കാലാവസ്ഥാവ്യതിയാനമാണ് താപനില വര്‍ധനയ്ക്ക് കാരണമെന്ന് സിഡബ്ല്യുആര്‍ഡിഎം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. യു സുരേന്ദ്രന്‍ പറഞ്ഞു. വരും മാസങ്ങളിലും വര്‍ഷങ്ങളിലും ചൂട് കൂടാനും വരള്‍ച്ചയുണ്ടാകാനും സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു.അതേസമയം കേരളത്തില്‍ ഇന്നുമുതല്‍ കാലാവസ്ഥ മാറും. ഇന്ന് മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ ലഭിച്ചു തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്.
| Group63 |


