കെട്ടിടനിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിർമാണ ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വർഷങ്ങളായുള്ള പരാതികളെത്തുടർന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
കെട്ടിടം നിർമിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാർക്കിംഗ് എങ്കിലും നിർമ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിർമാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റർ ദൂരത്തിനുള്ളിലാകണം, വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം,
പാർക്കിങ്ങിന് ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല, മറ്റാർക്കും കൈമാറില്ല എന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പിലാക്കുന്നത്. നിർമാണ രംഗത്ത് ഈ തീരുമാനം വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോൾഡേഴ്സും നിർദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിർദേശങ്ങളാണ് സർക്കാരിന്റെ മുന്നിലുള്ളത്. ബൃഹത്തായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ നിശ്ചയിച്ച പരിഷ്‌കരണ നടപടികൾക്ക് ആവശ്യമായ ഉത്തരവുകൾക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിയമഭേദഗതി ഉൾപ്പെടെയുള്ള നടപടികൾ സമീപ ദിവസങ്ങളിൽ ആരംഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.