സംസ്ഥാനത്ത് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 2.66 ലക്ഷം പനി കേസുകളാണ്. പ്രതിദിനം 6500 പേർ ഇപ്പോൾ പനി ബാധിച്ച് എത്തുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ മിക്കവർക്കും ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയുമുണ്ട്. ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല.
പനിയോ ജലദോഷമോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനു ശേഷം വൈറൽ രോഗങ്ങളെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നു. സ്വന്തം നിലയ്ക്കു മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്‌ഷനിലേക്കു നയിക്കും. ചുമ കടുത്താൽ എക്സ്റേ, പൾമനറി ഫങ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ കാണിക്കുന്നതു നല്ലത്. സ്വന്തം നിലയ്ക്കു കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.


