ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശിനി മാരി (35) ആണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ റോഡിൽ വെച്ചായിരുന്നു ദാരുണമായ സംഭവം.ഇന്ന് രാവിലെ മൂടൽമഞ്ഞ് രൂക്ഷമായിരുന്നു. ഇതേ തുടർന്ന് റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ കാണാൻ സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമായത്.
ആനയുടെ ആക്രമണത്തിൽ മാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു.ആക്രമണത്തിൽ മാരിയുടെ മകനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം മാത്രമേ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയുള്ളൂ. ചിന്നക്കനാൽ മേഖലയിൽ മുൻപും നിരവധി തവണ കാട്ടാന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രണ്ടാഴ്ചയ്ക്കിടെ അഞ്ച് മരണം
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ആളാണ് മാരി. തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ വനംവകുപ്പിനെതിരെ രംഗത്തെത്തി. വന്യജീവി ശല്യം തടയാൻ അധികൃതർ ഉചിതമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.

.jpeg)


