Vazhoor24x7 Special | 08-06-2026 By: Arun Kumar S
തിരുവനന്തപുരം: മരണവീടുകളിലും ദുരന്തസ്ഥലങ്ങളിലും അനുവാദമില്ലാതെ ക്യാമറയുമായി അതിക്രമിച്ച് കയറുന്ന സോഷ്യൽ മീഡിയ വ്ലോഗർമാർക്കെതിരെ കർശന താക്കീതുമായി കേരള പൊലീസ്. വ്യൂസ് കൂട്ടാൻ വേണ്ടി മനുഷ്യന്റെ ദുഃഖവും മരണവും മുതലെടുക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകളുമായി അനാവശ്യമായി ഇടപെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണെന്ന് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.3 വർഷം വരെ തടവ്, 2 ലക്ഷം പിഴ
ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. Information Technology Act, 2000 - Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്ന പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടൽ.
പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം:
"മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്."




