തൃശൂർ: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ സമീപിച്ചു. ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചതോടെ പദ്ധതിയുടെ നിയമസാധുത സംബന്ധിച്ച് പുതിയ നിയമപോരാട്ടത്തിന് വഴിയൊരുങ്ങി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി നൽകിയത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് വിപണിയിലെ തുല്യ മത്സര സാഹചര്യത്തിന് വിരുദ്ധമാണെന്നും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. സ്വകാര്യ ബസ് മേഖലയ്ക്ക് തുല്യ അവസരം നൽകാതെ സർക്കാർ ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യം നൽകുന്നത് മത്സര നിയമങ്ങൾക്ക് എതിരാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി പരിഗണിക്കുന്നതോടെ സംസ്ഥാനത്തെ പൊതുഗതാഗത മേഖലയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.



