ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ അതിവേഗം മുന്നേറുന്ന സൂപ്പർ ഇന്റലിജൻസിനെതിരെ കടുത്ത മുന്നറിയിപ്പ് നൽകി ആന്ത്രോപിക്കിലെ മുതിർന്ന ഗവേഷകൻ ജേക്കബ് കോക്സൺ രാജിവെച്ചു. സുരക്ഷാ ഭീഷണികൾ പൂർണമായി മനസിലാക്കാതെ ആന്ത്രോപിക്കും ഓപ്പൺ എഐയും സൂപ്പർ ഇന്റലിജൻസ് മത്സരത്തിൽ മുന്നേറുകയാണെന്നാണ് ഇദ്ദേഹത്തിന്റെ പ്രധാന ആരോപണം. നിലവിലെ രീതിയിൽ AI വികസനം തുടർന്നാൽ 10 വർഷത്തിനുള്ളിൽ മനുഷ്യരാശിയുടെ തന്നെ പൂർണമായ നാശത്തിന് 10 ശതമാനത്തിലധികം സാധ്യതയുണ്ടെന്നും കോക്സൺ മുന്നറിയിപ്പ് നൽകുന്നു.
ആന്ത്രോപിക്കിൽ ഏകദേശം മൂന്ന് വർഷമായി പ്രീട്രെയിനിങ് ഗവേഷണ വിഭാഗത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ജേക്കബ് കോക്സൺ ചൊവ്വാഴ്ച സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് രാജി വിവരം പുറത്തുവിട്ടത്. ഇതിനു മുൻപ് ഓപ്പൺ എഐയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിശേഷിയെ മറികടക്കാനും സ്വയം മെച്ചപ്പെടുത്താനും ശേഷിയുള്ള സൂപ്പർ ഇന്റലിജൻസ് ലക്ഷ്യമിട്ട് അപകടകരമായ വേഗത്തിലാണ് ഈ കമ്പനികൾ മുന്നോട്ട് പോകുന്നതെന്നാണ് കോക്സൺ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോകാൻ സാധ്യതയുള്ള സംവിധാനങ്ങളാണ് ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതാണ് യഥാർഥ അപകടം തുടങ്ങുന്ന ഘട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. AI സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഗൗരവമായി പരിഗണിക്കാതെയുള്ള ഈ മത്സരം വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നും കോക്സൺ കൂട്ടിച്ചേർത്തു.





