തിരുവനന്തപുരം: സർക്കാർ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പുതിയ സർട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ. വില്ലേജ്, താലൂക്ക് ഓഫീസുകൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ പാലിക്കുന്നതനുസരിച്ച് ഗോൾഡ്, സിൽവർ, ബ്രോൺസ് സർട്ടിഫിക്കറ്റുകൾ നൽകാനാണ് തീരുമാനം.
ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കും. ഷാർജയിലെ വയോജന സൗഹൃദ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്ലി സിറ്റീസ് ശൃംഖല, യുഎസിലെ സർട്ടിഫൈഡ് ഏജ്-ഫ്രണ്ട്ലി എംപ്ലോയർ പദ്ധതി എന്നിവയുടെ മാതൃകയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പടികളില്ലാത്ത പ്രവേശന കവാടം, താഴത്തെ നിലയിൽ ശുചിമുറി, പ്രത്യേക ക്യൂ സംവിധാനം, പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥൻ തുടങ്ങിയവയാണ് സർട്ടിഫിക്കേഷനുള്ള പ്രധാന മാനദണ്ഡങ്ങൾ. നിലവിൽ നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികൾ, ചെറിയ അക്ഷരത്തിലുള്ള അപേക്ഷാ ഫോമുകൾ, ഗോവണി കയറി എത്തേണ്ട കൗണ്ടറുകൾ തുടങ്ങിയവയാണ് സർക്കാർ ഓഫീസുകളിലെത്തുന്ന വയോജനങ്ങൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ.
ആദ്യഘട്ടമെന്ന നിലയിൽ ആറു മാസത്തിനുള്ളിൽ എല്ലാ ജില്ലകളിൽനിന്നും ഓരോ ഓഫീസ് വീതം പൈലറ്റായി തിരഞ്ഞെടുക്കും. രണ്ടാം വർഷം വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് ഓഫീസുകൾ, ട്രഷറികൾ, ആർ.ടി. ഓഫീസുകൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. കൂടാതെ സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഫാർമസികൾ എന്നിവയ്ക്കും പദ്ധതിയിൽ പങ്കാളികളാകാം.
വാർത്ത: വാഴൂർ ന്യൂസ്



